Monday, April 2, 2007

അക്യുന്‍ അകോവ (തുര്‍ക്കി)

അപ്പാ എന്നോടൊച്ചയിടരുത്

വഴി നനയാതിരിക്കാന്‍
കുട നിവര്‍ക്കുന്നവര്‍ക്ക്...

അപ്പാ എന്നൊടൊച്ചയിടരുത്
എന്റെ കാടുകളില്‍നിന്ന് എല്ലാ രാപ്പാടികളെയും നീ തുരത്തി.
എന്റെ ചെവികളുടെ വാതിലുകള്‍ നീ വലിച്ചടച്ചു.
വാതിലുകള്‍, അപ്പാ, വാതിലുകള്‍
ജനലുകളുംകൂടെ കോണ്ടുപോയി.
താഴ്ന്ന സ്വരങ്ങള്‍ സ്വനപേടകങ്ങളില്‍നിന്നു മാഞ്ഞുപോയി.
എല്ലാടവും നിറയെ കൊച്ചുകൊച്ചു സ്വേച്ഛാധിപതികള്‍.
ഒത്തിരി ഉച്ചസ്വരങ്ങള്‍ക്കു നിന്നെ വേണം.
പക്ഷേ ഞങ്ങള്‍ക്കാവില്ല നിന്നോടു കൂടാന്‍.

അപ്പാ എന്നോടൊച്ചയിടരുത്
കൊടിക്കാലിന്‍ തുമ്പില്‍ വന്നിരിക്കുന്ന പരുന്തുകളുടെ കഥകള്‍ എന്നോടു പറയൂ
അവയുടെ തുളഞ്ഞിറങ്ങുന്ന കണ്ണുകള്‍കൊണ്ട്, കഷ്ടം,
അവയ്ക്കെങ്ങനെ വേട്ടക്കാരെ കാണാനായില്ലെന്നും.
നക്ഷത്രങ്ങളുടെ ദു:സ്വഭാവംകൊണ്ടാവാം അപ്പാ
നീയവയെ തുപ്പി ഗ്രഹങ്ങളാക്കി മാറ്റിയല്ലൊ.
പോരാളികളെ നീ ലോകത്തിന്റെ കഴുത്തില്‍ തൂക്കിയല്ലൊ.

എന്റെ നോട് ബുക്കിലെഴുതിയ നുണകള്‍ ഞാനൊരിക്കലും മറക്കില്ല.
റേഡിയോസ്റ്റേഷന്‍ എന്നതിനെ റേഡിയേഷന്‍ എന്നെടുത്ത മന്ത്രിമാര്‍
പച്ചമാംസക്കഷണങ്ങള്‍കൊണ്ട് പാര്‍ലമെന്റിന്റെ മേല്‍ക്കൂരയടച്ച അക്രമി
കുള്ളന്‍രാജ്യങ്ങളെപ്പെറ്റ പെണ്ണുങ്ങളുടെ പ്രസവാനന്തരവേദനകള്‍

ഞാനൊരിക്കലും മറക്കില്ല
സ്വന്തം താടിയില്‍ മുഖവും
മുഖത്തില്‍ താടിയും മറന്നുപോയവര്‍
ഉഗുര്‍ മുംകുവിനെ നമ്മിലൊരാളാക്കിക്കൊണ്ട്
കള്ളിമുള്‍ക്കാട്ടില്‍ച്ചിതറിയ ബോംബിന്‍ കഷണങ്ങള്‍.

ഞാനൊരിക്കലും മറക്കില്ല
അപ്പാ അടുത്തും അകലെയുമുള്ള കെണികള്‍
നീ വഴികൊണ്ടു തകര്‍ന്ന ഒരു പാവവണ്ടി
കനത്ത മഞ്ഞിന്റെ കരംകൊണ്ടു മുറിഞ്ഞ ദു:ഖത്തിന്റെ വൃക്ഷം
നീ വസന്തത്തെ വിഡ്ഢികള്‍ക്കു കടം കൊടുത്തു
അവരതു തിരിച്ചു തന്നില്ല.
നമ്മള്‍‍ക്കെങ്ങനെ മനസ്സിലാകും, അപ്പാ,
നമ്മുടെ വസന്തമില്ലെങ്കില്‍ സൂര്യനെന്തുപറ്റുമെന്ന്.

അപ്പാ, എന്നോടൊച്ചയിടരുത്
നിന്റെ വാക്കുകള്‍ ഒരു ചെവിയിലൂടെ കേറുന്നു
പക്ഷേ മറ്റേ ചെവിയെ ബധിരമാക്കുന്നു.
ഞാന്‍ സ്വയം പറയുന്നത്, എനിക്കിഷ്ടം
ബ്യൂണോസ് ഐറിസിലെ ഇവാ പെരോണാവാനെന്ന്.
ഇരുട്ടില്‍നിന്നു പക്ഷികളെ തട്ടിയെടുക്കുന്ന തീവണ്ടി.
കത്തികളില്‍നിന്ന് ഒരഭയാര്‍ഥിയെയും.
ടാംഗോ‍നൃത്തത്തില്‍ത്തുള്ളുന്ന കാലുകളുള്ള നഗരത്തില്‍.

എങ്കിലും ഇവിടെയുള്ളതാണു ഭേദം, ഇവിടെ ഒന്നും മറയ്ക്കാതെ
ഇവിടെ
അജ്ഞതയെക്കാള്‍ അറിവ് വേദനാകരമാ‍യിടത്ത്
ഇവിടെ, നിനക്കെതിരേ
തടവറയിലെ മുറിവെണ്ണ പോലെ സമയം
ആസ്പത്രികളില്‍, നിറയെച്ചോരയുള്ള യാനപാത്രങ്ങള്‍ പോലെ തുഴയുന്ന മണിക്കൂറുകള്‍
ഭാര്യമാരുടെ മാനം അവരുടെ നാവില്‍ മുദ്രവച്ച ആണുങ്ങള്‍
ടി.വി. ചാനലുകളില്‍ നഷ്ടപ്പെട്ട കുട്ടികള്‍
ആകാശത്തേക്കു വീഴാതെ കടലിനെ കൊളുത്തിപ്പിടിക്കുന്ന മത്സ്യം
സോവിയറ്റ് റഷ്യയില്‍ അടിത്തറയില്‍ സംഭരിച്ച ലെനിന്‍പ്രതിമകളുണ്ടല്ലൊ.
തലയില്‍ വളരുന്ന മതിലുകള്‍
അപ്പനെന്താ പോക്കറ്റിലിടാത്തത്?

അപ്പാ എന്നോടൊച്ചയിടരുത്
നിങ്ങള്‍ക്കറിയില്ല
ഈ ലോകം ഒരു തപാല്‍ സ്റ്റാമ്പാണെന്ന്
അതിന്റെ പശയുള്ള വശം മര്‍ദ്ദിതരാല്‍ നനഞ്ഞത്
ശൂന്യാകാശത്തെ ഒരു തമോഗര്‍ത്തം നമ്മെ വിഴുങ്ങുംവരെ
ലിഫ്റ്റിന്റെ വിടവിലേക്കു തള്ളിവീഴ്തപ്പെട്ട ഒരു പൂച്ചയാണു നീ
ഇപ്പോ‍ഴാണു പറയാനുള്ള സമയം
അപ്പന്‍ വോട്ടുചെയ്ത പാര്‍ട്ടികളുടെ ചെയ്തികളാണപ്പാ നാടിന്റെയവസ്ഥ.
പക്ഷേ ഞാനിവിടെയുണ്ട്, ഇവിടെ, ഒന്നും മറന്നു പോകാതെ
ജാഗരൂകനായി, ജീവിതത്തിനും നമ്മുടെ സമീപകാലചരിത്രത്തിനുമായി.

അപ്പാ എന്നോടൊച്ചയിടരുത്
ഒരു കവിതയ്ക്കു കാലില്‍ മുറിവേറ്റാല്‍
എത്രദൂരം പോകാനാവും?
അപ്പാ എന്നോടൊച്ചയിടരുത്
നിന്നോടുതന്നെ കയര്‍ക്കുക
അല്ലെങ്കില്‍ എല്ലാം അവസാനിച്ചേക്കും.

വിവ: മനോജ് കുറൂര്‍

4 comments:

മനോജ് കുറൂര്‍ said...

ഒരു സമകാലികടര്‍ക്കിഷ് രാഷ്ട്രീയകവിത
‘അപ്പാ എന്നോടൊച്ചയിടരുത്’
ഒരു കവിതയ്ക്കു കാലില്‍ മുറിവേറ്റാല്‍
എത്രദൂരം പോകാനാവും?

എസ്. ജിതേഷ്ജി/S. Jitheshji said...

നക്ഷത്രങ്ങളുടെ ദു:സ്വഭാവംകൊണ്ടാവാം അപ്പാ
നീയവയെ തുപ്പി ഗ്രഹങ്ങളാക്കി മാറ്റിയല്ലൊ.
പോരാളികളെ നീ ലോകത്തിന്റെ കഴുത്തില്‍ തൂക്കിയല്ലൊ.

‘അപ്പാ എന്നോടൊച്ചയിടരുത്’രാഷ്ട്രീയകവിത
കൊള്ളാം...ഇഷ്ടമായി....

മനോജ് കുറൂര്‍ said...

നന്ദി ജിതേഷ്, ലോകകവിതയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കവിത ചേര്‍ത്തിട്ട് ആകെ കമന്റിയത് നിങ്ങള്‍ മാത്രം! ഇതാ ഞാന്‍ ബ്ലോഗിങ് മതിയാക്കിയത്!

എസ്. ജിതേഷ്ജി/S. Jitheshji said...

ബ്ലോഗിനെ വെറും
പിള്ളേരുകളിയായ് കാണാത്തവര്‍ വരും. വരാതിരിക്കില്ല. നമുക്ക് അവര്‍ക്കായ് കാത്തിരിക്കാം......